കോയമ്പത്തൂര്‍: വ്യാജപേരില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ശ്രീലങ്കന്‍ അധോലോക നേതാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റോയുടെ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച്-ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മഡ്ഡുമഗെ ലസന്ത ചന്ദന പെരേര എന്ന അങ്കോദ ലോക്കയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദീപ് സിംഗ് എന്ന വ്യാജ പേരില്‍ ഇയാള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. ഈ പേരില്‍ ഒരു വ്യാജ ആധാര്‍ കാര്‍ഡും ലോക്ക ഉണ്ടാക്കിയിരുന്നു. ലോക്കയുടെ മരണത്തിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ജൂലൈ 3ന് കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലോക്ക മരിക്കുന്നത്.
നിരവധി ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ ഇയാളെ ശ്രീലങ്കന്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ലോക്കയെ പിടികൂടാന്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ വച്ച് ഇയാളെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ചില ശ്രീലങ്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പൊലീസ് കോയമ്പത്തൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് ഡിജിപി ജെ.കെ.ത്രിപാഠി ഈ കേസ് കോയമ്പത്തൂര്‍ പൊലീസില്‍ നിന്ന് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഏഴ് സംഘമായാണ് തിരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിയമ വിരുദ്ധമായി താമസിച്ചതും, ആധാര്‍ ലഭിക്കുന്നതിന് വ്യാജരേഖകള്‍ ഉണ്ടാക്കിയതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ സംഘം അന്വേഷിക്കും. റോയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തി സിബിസിഐഡി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.ശങ്കറുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. ലോക്കയുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളും റോ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ലോക്കയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടി.ശിവകാമി സുന്ദരി, സുഹൃത്ത് ധ്യാനേശ്വരന്‍, ശ്രീലങ്കന്‍ സ്വദേശിനിയായ അമനി തഞ്ചി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ അമനി തഞ്ചിയുടെ ഭര്‍ത്താവിനെ ശ്രീലങ്കയില്‍ വച്ച് ലോക്ക കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം അമനി ഇയാളോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു. 2017ല്‍ തമിഴ്നാട്ടിലെത്തിയ ലോക്ക, 2018 മുതലാണ് കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. ഇവിടുത്തെ ജിമ്മുകളില്‍ പ്രോട്ടീന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്ത് വരികയായിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ സഹായത്തോടെ ഒരു വീടും ഇയാള്‍ സ്വന്തമാക്കിയിരുന്നു.
Comments