രാഷ്ട്രീയ തിരക്കുകള്‍ വിട്ട് വിശ്രമത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഹിമാചല്‍ പ്രദേശിലെ ബംഗ്ലാവിലേക്ക് മാറാനൊരുങ്ങുന്നു. മൂന്നാഴ്ച്ചത്തേക്ക് ഷിംലയിലെത്തുന്ന പ്രിയങ്കയ്ക്കൊപ്പം മക്കളെ കൂടാതെ സുഹൃത്തുക്കളമുണ്ട്. ഷിംലയിലെ ബംഗ്ലാവില്‍ താമസിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് വഴി സംസ്ഥാന സര്‍ക്കാരിനോട് പ്രിയങ്ക അനുമതി തേടിയിട്ടുണ്ട്. ആഗസ്റ്റ് പത്ത് മുതല്‍ ഷിംലയിലെ തന്റെ ബംഗ്ലാവില്‍ കഴിയാനാണ് പ്രിയങ്ക അനുമതി തേടിയിരിക്കുന്നത്.
ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രീ ടെസ്റ്റും 14 ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വാറന്റൈനുമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നും വരുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുമെന്നും ഷിംല ജില്ലാ ഭരണകൂടത്തിന്റെ എല്ലാ ഹോം ക്വാറന്റൈന് മാനദണ്ഡങ്ങളും പാലിക്കുമെന്നും തന്റെ സ്വകാര്യ വീട്ടില്‍ മാത്രമേ താമസിക്കുകയുള്ളു എന്നും പ്രിയങ്ക സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ദില്ലി, ഗുരുഗ്രാം, ബാംഗ്ലൂര്‍, നോയിഡ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കുടുംബസുഹൃത്തുക്കളാണ് പ്രിയങ്കയ്ക്കൊപ്പം ഷിംലയിലെ ബംഗ്ലാവില്‍ താമസിക്കാനെത്തുന്നതെന്നാണ് അറിയുന്നത്. ഇവരുടെ വിശദാംശങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പര്‍ സഹിതം ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
ഷിംലയില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ മാത്രം ദൂരത്തായി സ്ഥിതിചെയ്യുന്ന മനോഹരപ്രദേശമായ ഛരബ്രയിലാണ് പ്രിയങ്കയുടെ ബംഗ്ലാവ്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാനും കുട്ടികളോടും സുഹൃത്തുക്കളോടുമൊപ്പം പൂര്‍ണമായും സമയം ചെലവഴിക്കാനുമാണ് പ്രിയങ്ക ഷിംലയിലെ ഈ ബംഗ്ലാവിലേക്കെത്തുന്നതെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നുള്ള സൂചന. രാഷ്ട്രപതിയുടെ വേനലവധിക്കാല വസതിയായ ‘ദ റിട്രീറ്റി’ന് സമീപത്തായാണ് പ്രിയങ്കയുടെ ബംഗ്ലാവ്. 2019 ലായിരുന്നു പുതിയവീട്ടിലേക്കുള്ള ഗൃഹപ്രവേശകര്‍മം നടന്നത്.
സാധാരണയായി അമ്മയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധിയ്ക്കൊപ്പം വേനല്‍കാലത്താണ് പ്രിയങ്ക ഇവിടെയെത്തുന്നത്. എന്നാല്‍ കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാകാം സോണിയ സംഘത്തില്‍ ഇല്ലാത്തത്. 2007 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭൂപരിഷ്കരണ, വാടക നിയമത്തിലെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പ്രിയങ്കയ്ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയത്. രാഷ്ട്രീയത്തില്‍ സജീവമായയതിന് ശേഷം യുപിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി പ്രിയങ്ക ഡല്‍ഹി വിട്ട് ലഖ്നൗവിലേക്ക് താമസം മാറ്റുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.
Comments