കൊച്ചി;കേരള സംസ്ഥാന ലൈബ്രറി കൗൺസിലിലെ 60 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഷഫീക്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജീവനക്കാർക്ക് ദിവസശമ്പളത്തിൽ തൽക്കാലം തുടരാമെന്നും കോടതി വ്യക്തമാക്കി.
പിൻവാതിലിലൂടെ നിയമിച്ച 60 ദിവസ വേതനക്കാരായ ജീവനക്കാരെയാണ് മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയത്. 13 പേരെ 2006 മുതലും 50 പേരെ 2011 മുതലുമാണ് സർക്കാരിന്റെ പ്രത്യേക ഉത്തരവിൽ ലൈബ്രറി കൗൺസിൽ സ്ഥിരപ്പെടുത്തിയത്.11 കോടി രൂപ സർക്കാരിന് ഈ ഇനത്തിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും.ജോലിനേടിയവരെല്ലാം സിപിഎം പ്രാദേശിക നേതാക്കളുടെയും, ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെയും അടുത്ത ബന്ധുക്കളാണ്.
2011ൽ കൗൺസിലിലെ എല്ലാ നിയമനങ്ങളും പി എസ് സിയ്ക്ക് വിട്ടതാണ്. സ്ഥാപനങ്ങളിലെ തുടർ നിയമനങ്ങൾ നടത്താൻ പിഎസ് സിയ്ക്കേ അധികാരമുള്ളൂവെ ന്നിരിക്കെ, സർക്കാർ തയ്യാറാക്കേണ്ട സ്പെഷ്യൽ റൂൾ തയ്യാറാക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 60 പേർക്കും സ്ഥിരം നിയമനം നൽകിയത്.
നിയമനം സ്ഥിരപ്പെടുത്തപ്പെട്ട 60 പേർ, സർക്കാർ, ലൈബ്രറി കൗൺസിൽ എന്നിവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തത്. ഹർജി ഫയൽ ചെയ്ത പിഎസ് സി റാങ്ക് ഹോൾഡർമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം കോടതിയിൽ ഹാജരായി
Comments