റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമെന്നു റിപ്പോർട്ട്. മക്ക, മദീന, ആസിർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്.
രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും പേമാരിയിൽ നിന്നും 700 ഓളം പേരെ സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ മാധ്യമ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
പേമാരിയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി നിരവധി ബാധിത പ്രദേശങ്ങളിൽ എട്ട് കമ്മിറ്റികൾ രൂപീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ജൂലൈ 26 മുതൽ ഇതുവരെയുള്ള
കാലയളവിൽ 698 ൽ അധികം ആളുകളെ രക്ഷിക്കാൻ റെസ്ക്യൂ ടീമുകൾക്ക് കഴിഞ്ഞതായും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. 77 പേരെയും 11 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മൊത്തം 633 പേർക്കും മൂന്ന് കുടുംബങ്ങൾക്കും അഭയം നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് ആസിർ മേഖലയാണ്.
മഴ അനുഭവിക്കുന്ന പ്രദേശങ്ങളിലെ പൗരന്മാരോടും പ്രവാസികളോടും മുൻകരുതൽ എടുക്കണമെന്നും താഴ്വരകളിലും വെള്ളപ്പൊക്ക പാതകളിലും വിനോദയാത്രയ്ക്ക് പോകരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മഴയും ടോറന്റും കാരണം രൂപംകൊണ്ട ജല ചതുപ്പുകളിൽ നീന്തരുതെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ പാലിക്കണം എന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ പ്രസ്താവനയിലൂടെ ജനങ്ങളോട്
ആവശ്യപ്പെട്ടിട്ടുണ്ട്.
Comments