വാഷിംഗ്ടണ്‍: അമേരിക്ക-ഇറാന് ബന്ധം കൂടുതല്‍ വഷളാകുന്നു. വെനസ്വേലയിലേക്ക് ഇറാന്റെ ഇന്ധനവുമായി എത്തിയ ടാങ്കറുകള്‍ അമേരിക്ക പിടികൂടി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് ഇറാന്റെ ഇന്ധനം കയറ്റിയതായി ആരോപിക്കപ്പെടുന്ന കപ്പലുകളാണ് അമേരിക്ക പിടികൂടിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൂണ, പാന്‍ഡി, ബെറിംഗ്, ബെല്ല എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്ക പിടികൂടിയിരിക്കുന്നത്. ഇവ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. എന്നാല്‍, കപ്പലുകള്‍ പിടികൂടാന്‍ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ഇസ്രയേലും യു.എ.ഇയും സമാധാന കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.
വെനസ്വേലയിലേക്ക് ഇറാന് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന പെട്രോള്‍ പിടിച്ചെടുക്കുന്നതിനായി അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ മാസം ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. അമേരിക്കയുടെ ശത്രുക്കള്‍ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ആണവ പദ്ധതിയിലൂടെയും ബാലിസ്റ്റിക് മിസൈലുകളുടെ വിതരണത്തിലൂടെയും ഗള്‍ഫ് രാജ്യങ്ങളെ സ്വാധീനിച്ച് ഇറാനിലേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയാനുള്ള ശ്രമങ്ങളും അമേരിക്ക അടുത്തിടെ നടത്തിയിരുന്നു.
Comments