ചെങ്ങന്നൂർ : നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരെന്നാൽ വെള്ളയും വെള്ളയും ധരിച്ച്, ഷർട്ട് ചുളിയാതെ നടക്കുന്നവരാണെന്നാണ് പൊതുവെ പറയാറ്. എന്നാൽ മറ്റുള്ളവർക്ക് എന്താണ് യഥാർത്ഥ പൊതു പ്രവർത്തനം എന്ന് കാണിച്ച് തരുന്ന ചില പൊതുപ്രവർത്തകരുണ്ട്. അത്തരത്തിലൊരു പൊതു പ്രവർത്തകനാണ് ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും കൂടിയായ ശ്രീ മനു തെക്കേടത്ത്.
ഓണത്തിന് മുന്നോടിയായി പഞ്ചായത്തിലെ അഗതി- ആശ്രയ പദ്ധതിയിൽ അംഗങ്ങളായ, രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവരും, സഹായത്തിന് ആരോരുമില്ലാത്തവരുമായ 58 കുടുംബങ്ങൾക്ക് കുടുംബശ്രീ നൽകുന്ന ഭക്ഷ്യ ധാന്യ കിറ്റുകൾ ഇറക്കിയാണ് മെമ്പർ ഇപ്പോൾ പഞ്ചായത്തിൽ വീണ്ടും താരമായിരിക്കുന്നത്. കൊറോണ ഭീതി മൂലം പാവപ്പെട്ടവർക്കുള്ള ഭക്ഷണ സാധനങ്ങളിറക്കാൻ തൊഴിലാളികൾ മടിച്ചു. ഉടൻ തന്നെ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണെയും പ്രവർത്തകരെയും കൂട്ടി മനു ഇറങ്ങി. നിമിഷ നേരത്തിനുള്ളിൽ ലോഡ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇത് ആദ്യമായല്ല ഈ മെമ്പർ ജനസേവനത്തിലൂടെ കയ്യടി നേടുന്നത്. തന്റെ വാർഡിലെ മാത്രമല്ല പഞ്ചായത്തിലെ ഏത് വാർഡിലെ ആര് സഹായം ചോദിച്ചാലും മനു തെക്കേടത്ത് റെഡിയാണ്. 2018 ലെ പ്രളയ കാലത്തും കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്തും വാർഡിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും ഉറക്കമിളച്ച് വാർഡിൽ സജീവമായിരുന്നു മനു. വാർഡിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ വെള്ളപ്പൊക്കത്തിന്റെയും, കൊറോണയുടെയും വിവരങ്ങളും മറ്റ് നിർദ്ദേശങ്ങളും നൽകിയിരുന്നു.
രണ്ടാം വട്ടവും ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം പക്ഷേ രാഷ്ട്രീയത്തിന് അതീതനാണ് ഇപ്പോൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെ വാർഡിലെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിനൊപ്പം നിൽക്കുന്നു…
Comments