ബംഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടറെ എൻഐഎ അറസ്റ്റു ചെയ്തു. ബംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അബ്ദുർ റഹ്മാനാണ് എൻഐഎയുടെ പിടിയിലായത്.
ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ് ക്യാമ്പ് സന്ദർശിച്ചിരുന്നു. ഐഎസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി 2014 ന്റെ തുടക്കത്തിൽ സിറിയയിലെ ഒരു ഐഎസ് മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചതായും 10 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർക്കൊപ്പം താമസിച്ച ശേഷമാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയതെന്നും എൻഐഎ വ്യക്തമാക്കി.
മാത്രമല്ല നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ഐ എസ് ഭീകരരും കശ്മീരി സ്വദേശികളുമായ ജാഹൻസെയ്ബ് സമി വാനി , ഭാര്യ ഹിന ബഷീർ എന്നിവരുമായി അബ്ദുൾ റഹ്മാൻ ആശയവിനിമയം നടത്തിയിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. അബ്ദുർ റഹ്മാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നും ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ പറഞ്ഞു.
Comments