കൊറോണ രൂക്ഷമായി കേരളത്തിൽ നിലനിൽക്കെ ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും നടത്താനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും, പ്രചരണങ്ങളും ആളുകളെ കൂട്ട മരണങ്ങളിലേക്ക് എത്തിക്കുമെന്നാണ് ഡോ. സുൽഫി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ് അദ്ദേഹം ഇലക്ഷനെപ്പറ്റി കുറിച്ചത്.
ലോകത്ത് പല രാജ്യങ്ങളിലും കൊറോണ രണ്ടാം വ്യാപനം ഉണ്ടായിട്ടുണ്ട്. അതിനുള്ള കാരണം ആളുകളുടെ കൂട്ടം കൂടലാണ്. അത്തരമൊരു സാഹചര്യം ഇവിടെയുണ്ടാകാൻ പാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ഇലക്ഷനുകളിൽ ഏകദേശം ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കും. മാത്രവുമല്ല വോട്ടവകാശം നിഷേധിക്കുക സാധ്യമല്ല. അതുകൊണ്ട് കൊറോണ പോസിറ്റീവ് ആയവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കണം. അതുപോലെ പ്രായമായവർക്കും വോട്ട് ചെയ്യാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തീകരിക്കണം.
ഇത്രയും സൗകര്യങ്ങൾ ഒരുക്കി, രോഗം പടർന്നുപിടിക്കുന്ന ഈ അവസ്ഥയിൽ ഇലക്ഷനുകൾ നടത്താൻ ഒരുങ്ങുമ്പോൾ അതിനു വലിയൊരു തുകയും സർക്കാർ ചിലവാക്കേണ്ടി വരും. മാസങ്ങളായി ജോലിയില്ലാതെ, ഉത്പാദനങ്ങളില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേർക്കിടുന്ന ഈ സാഹചര്യത്തിൽ ഇലക്ഷന്റെ ആവശ്യമുണ്ടോ എന്നാണ് ഡോ. സുൽഫി ചോദിക്കുന്നത്. പൊതുജന ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്ത് ആളുകൾ കൂട്ടം കൂടുന്ന ഒരു സാഹചര്യമുണ്ടായാൽ കൊറോണ രണ്ടാം ഘട്ട വ്യാപന പ്രതിസന്ധിക്കൂടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
Comments