ന്യൂഡല്‍ഹി: വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കൽ സംഘടനകള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ നാല് സംഘടനകളുടെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) ലൈസന്‍സാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. വിദേശ സഹായം ലഭ്യമാകണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നിരിക്കെയാണ് നടപടി.
ജാര്‍ഖണ്ഡിലെ രണ്ട് വീതവും മുംബൈ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോന്നു വീതവും ഇവാഞ്ചലിക്കൽ സംഘടനകളുടെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനു പുറമെ ഇവാഞ്ചലിക്കൽ സംഘടനകള്‍ക്ക് സംഭാവന നല്കുന്ന, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെവന്‍ത്ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവ ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുമാണ്.
രാജ്നന്ദ്ഗാവോണ്‍ ലെപ്രോസി ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്ക്സ്, ഡോണ്‍ ബോസ്കോ ട്രൈബല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ എഫ്സിആര്‍എ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ 20,674 ലൈസന്‍സുകളാണ് ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 14,800ലധികം സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കെതിരെയാണ് വിദേശ സംഭാവന നിരോധന നിയമപ്രകാരം നടപടിയെടുത്തത്.
Comments