മലയാളത്തിന്റെ അനുഗ്രഹീതനായ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്മാരകം ഉയരുന്നു. വള്ളത്തോളിന്റെ ജന്മനാടായ തിരൂരിനടുത്ത് മംഗലം ചേന്നരയിലെ പെരുന്തിരുത്തി – വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് കവിയുടെ സ്മാരകം ഒരുക്കുന്നത്. മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനം ഉയരുന്നത്. പതിവ് സ്മാരക നിർമ്മാണ രീതിയിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് മഹാകവിയുടെ സ്മാരകം രൂപം കൊടുത്തിരിക്കുന്നത്.
ആധുനിക മലയാള കവിത്രയത്തിൽ ഏറ്റവും പ്രധാനിയായിരുന്ന വള്ളത്തോളിന്റെ കവിതകളുടെ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് തിരൂരിലെ പൊന്നാനിപ്പുഴയാണ്. പൊന്നാനിപ്പുഴയുടെ തീരത്തിരുന്നു ഒട്ടനവധി കവിതകളെഴുതിയിരുന്ന വള്ളത്തോളിനെപ്പറ്റി ഇന്നും പഴമക്കാർ ഓർക്കുന്നു. അതുകൊണ്ടുതന്നെ പുഴയുടെ സൗന്ദര്യവും, സംഗീതവും ആവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് മഹാകവിയുടെ സ്മാരകത്തിന്റെ നിർമ്മാണ ശൈലി.
ഓപ്പൺ ലൈബ്രറി,ആംഫി തിയറ്റർ, ഇമേജ് ഗാലറി, ഹട്ടുകൾ, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ തുടങ്ങിയവും സ്ഥാപിക്കുന്നുണ്ട്. പുഴയോരത്തായി കണ്ടൽ ചെടികളും, മറ്റ് അലങ്കാര മുളകളും വെച്ചുപിടിപ്പിക്കുന്നുണ്ട്. അവിടെ വരുന്ന ആളുകൾക്കായി സായാഹ്നങ്ങൾ മനോഹരമാക്കുവാനുള്ള എല്ലാ സംവിധാനങ്ങളും നിർമ്മാണ സമിതി ഒരുക്കുന്നുണ്ട്. സായാഹ്ന സവാരിയ്ക്കും സൗകര്യമുണ്ടാകും. അതുപോലെ ബോട്ട് ജെട്ടി നിർമ്മാണത്തിന്, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവയും രണ്ടാം ഘട്ടത്തിൽ സ്ഥാപിക്കാൻ ആലോചനയിലുണ്ട്.
വള്ളത്തോൾ സ്മാരകത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 14 ലക്ഷം രൂപയാണ് മംഗലം പഞ്ചായത്ത് ചിലവാക്കുന്നത്. സ്മാരകത്തിന്റെ നിർമ്മാണ ചുമതല നിർമ്മിതി കേന്ദ്രത്തിനാണ്. മലയാള കവിതയ്ക്ക് തന്റേതായ ശബ്ദസൗന്ദര്യം കൊണ്ട് ഒട്ടേറെ ആരാധകരെ കയ്യിലെടുത്ത സാഹിത്യകാരനാണ് വള്ളത്തോൾ നാരായണ മേനോൻ. കവി എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയും കൂടിയാണ് അദ്ദേഹം. പത്രാധിപര്‍, പ്രാസംഗികന്, ആയുര്‍വേദ വിദഗ്ധന്‍ എന്നീ മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യം തെളിയിച്ചിരുന്നു.
Comments