കോഴിക്കോട് : പോലീസ് സേനയിൽ മതഭീര വാദ സംഘടനകൾ പിടിമുറുക്കുന്നതിന് കൂടുതൽ തെളിവുകൾ.
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കേസന്വേഷണത്തിന്റെ വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി. കോഴിക്കോട് ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരെ മലപ്പുറം എം എസ് പി ക്യാമ്പിലേക്ക് മാറ്റി.
ഏലിയറ മല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെ കെ ഷാജിക്കു നേരെ 2019 ഒക്ടോബർ 12 നു കൊലപാതക ശ്രമം നടന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചു കൊണ്ട് പോയി അക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയ പോലീസുദ്യോഗസ്ഥർക്ക് നേരെയാണ് നടപടി.
രഹസ്യാനേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ചാത്തമംഗലം സ്വദേശിയായ സിവിൽ പോലീസ് ഓഫിസർ എന്നിവർക്കെതിരെ ഇന്റലിജൻസ് ഓഫീസർ ടികെ വിനോദിന് പ്രാഥമിക റിപ്പോർട് സമർപ്പിച്ചു. ഷാജിയെ ആക്രമിച്ച മൂന്ന് അംഗ പോപുലർ ഫ്രണ്ട് സംഘത്തിനെതിരെ അന്വേഷണം നീങ്ങിയ ഘട്ടത്തിൽ ഉദ്യോഗസ്ഥർ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് പ്രാഥമിക വിവരം.
കൊലപാതകക്കേസിൽ മായനാട് പുനത്തിൽ അബ്ദുല്ല, ചായിച്ചൻ കിണ്ടിയിൽ അബ്ദുൾ അസീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി മുൻ കൂർ ജാമ്യം നേടി ഒളിവിൽ പോയിരുന്നു. പോലീസുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതോടെയാണ് ഇവരുടെ ഭീകര സംഘടനാ ബന്ധം അന്വേഷണ സംഘത്തിന് മനസ്സിലായത്. ഇതോടെയാണ് നടപടി വന്നത്.
പോലീസ് സേനയിൽ പച്ച വെളിച്ചം എന്ന പേരിൽ ഒരു സംഘം പ്രവർത്തിക്കുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.
Comments