ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കേരളത്തിലേക്കും നീളുന്നു. പ്രതികൾ കേരളത്തില്‍ നിന്നും ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ മുന്‍നിര ചലച്ചിത്ര താരങ്ങളെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും മയക്കുമരുന്ന് കേസില്‍ പ്രതികളാണ്. ഇവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം ശേഖരിച്ചിട്ടുണ്ട്. ലഹരിക്കടത്തിനായി വൻതോതിൽ കണക്കിൽ പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് കേരളത്തിൽ നിന്നും ലഹരിമരുന്നുകൾ ബംഗളൂരുവിലേക്ക് എത്തിച്ചിരുന്നു. ഇവർ കേരളത്തില്‍ ഡ്രഗ് പാർട്ടികളും നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നർക്കോട്ടിക്സ് ബ്യൂറോയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ലഹരിക്കടത്തിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
ബിനീഷിന് പുറമെ മലയാള സിനിമയിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. മലയാളത്തിലെ ചില സിനിമകളിൽ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട നിയാസ് മുഹമ്മദിൽ നിന്നും സിനിമാ മേഖലയിലെ ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതായാണ് റിപ്പോർട്ടുകൾ.
Comments