ന്യൂഡൽഹി: ചൈനയുടെ പേര് പറയുമ്പോൾ പേടിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് രാഹുൽ ഗാന്ധി . ചൈനയുമായി ബന്ധപ്പെട്ട അതിർത്തി വിഷയങ്ങളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് രാഹുലിന്റെ വാക്കുകൾ.
സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് അമേരിക്കയിലേക്ക് പോയ രാഹുൽ ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത്.
ചൈനയുടെ കൈയ്യേറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു വെന്നാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. രാജ്യം എന്നും എല്ലായ്പോഴും ഇനിയും സൈന്യത്തിന് ഒപ്പം നിലകൊള്ളും. എന്നാൽ എന്നാണ് പ്രധാനമന്ത്രി ചൈനയ്ക്കെതിരെ തിരിയുകയെന്നും എന്നാണ് ചെെനയുടെ കൈയ്യിൽ നിന്നും ഇന്ത്യയുടെ ഭൂമി തിരിച്ചു പിടിക്കുകയെന്നും രാഹുൽ ചോദിച്ചു.
ചെെനയുമായുള്ള തർക്കവിഷയങ്ങളിൽ സമാധാനപരമായ പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ
അതിർത്തിയിൽ ഏത് സാഹചര്യമുണ്ടായാലും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിൽ വിട്ടുവീഴ്ച ചെയ്ത് യാതൊരു നിലപാടും സ്വീകരിക്കില്ലെന്നും ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
Comments