ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഖ്യാപിതമായ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ തെളിവ് സഹിതം ഉത്തരം നല്‍കിയത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്ക്കായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായാണ് മറുപടി നല്‍കിയത്.
ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ലെന്ന് ലോകസഭാംഗങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്കി. ബി.ജെ.പിയുടെ രാജ്യസഭാംഗം അനില്‍ അഗര്‍വാള്‍ ഉന്നയിച്ച ചോദ്യത്തിനാണ് പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കിയത്.
പാകിസ്താന് അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റങ്ങളെ അക്കമിട്ട് നിരത്തിയ കേന്ദ്രമന്ത്രി ചൈനയ്ക്ക് അത്തരം ഒരു അവസരവും നമ്മുടെ സൈന്യം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈന ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് കയ്യടക്കി വച്ചത് ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ നിന്നും ഒരിഞ്ചുപോലും ചൈനയെ മുന്നോട്ട് കടക്കാൻ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments