ന്യൂഡൽഹി: വരാനിരിക്കുന്ന അതിശൈത്യത്തിലും അതിർത്തിയിൽ പൂർണ സജ്ജരായി ഇന്ത്യൻ സൈന്യം. -50 ഡിഗ്രിയിലും ജവാൻമാർക്ക് സുരക്ഷ ഒരുക്കുന്ന വസ്ത്രങ്ങളും ടെന്റുകളും സൈന്യം കൈമാറിയിരിക്കുകയാണ്. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശൈത്യത്തെ മറയാക്കി ചൈന പ്രകോപനം സൃഷ്ടിച്ചേക്കാം എന്ന വിലയിരുത്തലിലാണ് സൈന്യത്തിന്റെ നടപടി.
ശൈത്യ കാലത്ത് ജവാൻമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ലഡാക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലും തണുപ്പിനെ അതിജീവിക്കാനായി മൂന്ന് പാളികളുള്ള വസ്ത്രങ്ങളാണ് ജവാൻമാർക്ക് നൽകിയിരിക്കുന്നത്. തണുപ്പിൽ നിന്നും രക്ഷനേടുന്നതിനു പുറമെ ശത്രുക്കളുടെ കണ്ണിൽപ്പെടാത്ത രീതിയിലാണ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉയരങ്ങളിലൂടെ നടക്കാനും മലനിരകളിലേക്ക് കയറാനും അനായാസകരമായ രീതിയിലാണ് മൂന്ന് പാളികളുള്ള വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒന്നാമത്തെ പാളിയിൽ ഇരുണ്ട നിറമുള്ള ജാക്കറ്റും രണ്ടാമത്തെ പാളിയിൽ പച്ച നിറത്തിലുള്ള ജാക്കറ്റും മൂന്നാമത്തെ പാളിയിൽ വെള്ള നിറത്തിലുള്ള ജാക്കറ്റും പ്രത്യേക ഷൂസുകളുമാണുള്ളത്. ഇതിനു പുറമെ ഒന്നിലധികം പാളികളുള്ള ഗ്ലൗസുകളും സോക്സുകളും നൽകിയിട്ടുണ്ട്.
ഉയർന്ന മേഖലകളിലുള്ള ജവാൻമാർക്ക് ഓരോരുത്തർക്കും വസ്ത്രങ്ങൾ ഉൾപ്പെടെ 21 സാധന സാമഗ്രികളാണ് നൽകിയിരിക്കുന്നത്. ഇതിനു പുറമെ ചെറുതും വലുതുമായ ടെന്റുകളും ജവാൻമാർക്ക് നൽകിയിട്ടുണ്ട്. വലുതിൽ 12ഓളം പേർക്കും ചെറുതിൽ ഒരാൾക്കും താമസിക്കാവുന്ന രീതിയിലുള്ള ടെന്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്.വാട്ടർ പ്രൂഫ് സംവിധാനമുള്ള ഈ ടെന്റുകളിൽ ഹീറ്ററുകളും സോളാർ പാനലുകളുമുണ്ട്.
Comments