ലക്നൗ: അയോധ്യയിലെ തർക്കമന്ദിരം പൊളിച്ച കേസിൽ ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 30 ന് വിധി പറയും. വാദവും പ്രോസിക്യൂഷനും സെപ്തംബർ ഒന്നോടെ പൂർത്തിയായെന്നും പ്രത്യേക കോടതി ജഡ്ജി വിധിപ്രസ്താവം തയ്യാറാക്കുകയാണെന്നും സിബിഐ കോൺസുൽ ലളിത് സിംഗ് വ്യക്തമാക്കി.
കേസിൽ സെപ്തംബർ 30 നകം വിധി പറയണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ബിജെപി നോതാക്കളായ എൽ.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ് , വിനയ് കത്യാർ തുടങ്ങി 32 പേർക്കെതിരെയാണ് കേസ്.
പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവ് ആണ് വിധി പ്രസ്താവം നടത്തുക. നേരത്തെ വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികളിൽ പങ്കെടുത്ത എൽ.കെ അദ്വാനി സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 351 സാക്ഷികളെയും 600 ഓളം തെളിവുകളും കോടതിയിൽ സിബിഐ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവം നടക്കുന്ന ദിവസം കുറ്റാരോപിതരായ എല്ലാവരും കോടതിയിൽ ഹാജരാകണമെന്ന് ജഡ്ജി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ എല്ലാ ദിവസവും വാദം നടത്താനും രണ്ട് വർഷത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി 2017 ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. എന്നാൽ വാദം പൂർത്തിയാകാത്തതിനാൽ വീണ്ടും സമയം നീട്ടി നൽകി. ആഗസ്റ്റ് 31 ന് ഈ സമയപരിധിയും അവസാനിച്ചുവെങ്കിലും വിചാരണ കോടതിയുടെ നടപടികൾ അന്തിമഘട്ടത്തിലായതിനാൽ സെപ്തംബർ 30 വരെ വീണ്ടും സമയം നൽകുകയായിരുന്നു.
Comments