ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ ഗ്രൂപ്പിന്. ബ്രട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെ സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കണക്കിലെടുത്താണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. പാർലമെന്റും വിവിധ മന്ദിരങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ മന്ദിരം നിർമ്മിക്കുക.
861.90 കോടി രൂപ നിർമ്മാണചെലവ് വരുന്ന കെട്ടിടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് ടാറ്റ പ്രാെജക്ട്സ് ലിമിറ്റഡിന്റെ വിലയിരുത്തൽ. ടാറ്റ ഗ്രൂപ്പിനൊപ്പം ലാർസൻ ആൻഡ് ടൂബ്രോ ഗ്രൂപ്പും കെട്ടിട നിർമ്മാണത്തിനായുള്ള ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ 865 കോടി രൂപയുടെ ക്വട്ടേഷനാണ് കമ്പനി സമർപ്പിച്ചത്.
കേന്ദ്ര പൊതുമരാമത്ത് വിഭാഗമാണ് ടെൻഡർ നടപടികൾ നടത്തിയത്. ഏഴ് കമ്പനികളാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എത്തിയത്. സമാനമായ നിർമ്മാണ പ്രവർത്തനം മുൻപ് നടത്തിയിട്ടുണ്ടാവണമെന്ന് ഉൾപ്പെടെയുള്ള നിബന്ധനകൾ കമ്പനികൾക്ക് മുൻപാകെ വെച്ചിരുന്നു. സാങ്കേതിക വൈദഗ്ധ്യ റൗണ്ടിൽ മൂന്ന് കമ്പനികൾ പങ്കെടുത്തുവെങ്കിലും സാമ്പത്തിക റൗണ്ടിൽ ടാറ്റ പ്രാെജക്ട്സ് ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോയും മാത്രമാണ് എത്തിയത്.
നിലവിലെ കെട്ടിടത്തോട് ചേർന്ന് ത്രികോണാകൃതിയിലാകും പുതിയ മന്ദിരത്തിന്റെ നിർമ്മാണം. ഇതിനോട് ചേർന്ന് പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും എല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പുനർനിർമ്മാണ പദ്ധതി.
നിലവിലെ പാർലമെന്റ് മന്ദിരം അറ്റകുറ്റപ്പണി നടത്തി പുതുക്കിയെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും. 1921 ലാണ് ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആറ് വർഷമെടുത്താണ് കെട്ടിടം പൂർത്തീകരിച്ചത്. പിന്നീട് 1956 ൽ സ്ഥലപരിമിതി മറികടക്കാൻ രണ്ട് ഫ്ലോറുകൾ കൂടി കൂട്ടിച്ചേർത്തു.
1200 വരെ അംഗങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ മന്ദിരം നിർമ്മിക്കാൻ പദ്ധതിയിടുന്നത്. പാർലമെന്റ് മണ്ഡല പുനർനിർണയത്തോടെ അംഗങ്ങളുടെ എണ്ണം കൂടുമെന്നും നിലവിലെ കെട്ടിടത്തിൽ സ്ഥല പരിമിതി മൂലം കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാനാവില്ലെന്നും സർക്കാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Comments