വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര പങ്കാളിത്തത്തിലെ സുപ്രധാന നയം തിരുത്താ നൊരുങ്ങി അമേരിക്ക. പ്രിയ വ്യാപാര പങ്കാളി എന്ന പട്ടികയില്‍ നിന്നും ചൈനയെ നീക്കാനാണ് തീരുമാനം. അമേരിക്കന്‍ സെനറ്റിലെ ചര്‍ച്ചയെ ഉദ്ധരിച്ച് പ്രമുഖ സെനറ്ററായ ടോം കോട്ടണാണ് വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ഇരുപതുവർഷമായി ചൈനയുമായുണ്ടായിരുന്ന കരാറാണ് ഉപേക്ഷിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായിരിക്കുന്നത്. എല്ലാ മേഖലകളിലും ചൈനയുടെ വഞ്ചനാപരമായ സമീപനം കടുത്ത സൗഹൃദം പോലും തകര്‍ത്തിരിക്കുകയാണ്. ചൈനയുടെ നയങ്ങളൊന്നും സുതാര്യമായിരുന്നില്ല. വ്യാപാര രംഗത്ത് ചൈന നടത്തിയ കടന്നുകയറ്റവും ഗുണനിലവാരത്തില്‍ വരുത്തിയ വന്‍ ഇടിവും ഒരുവിധത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും സെനറ്റ് നിരീക്ഷിച്ചു. ചൈനയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ധനികരാവുകയും കോടിക്കണക്കിന് അമേരിക്കന്‍ ജനതയുടെ ജോലി നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍ സ്ഥിരവ്യാപാര പങ്കാളി എന്ന നിലയില്‍ ചൈനയെ അംഗീകരിക്കാന്‍ ഇനി സാദ്ധ്യമല്ലെന്നും ടോം വ്യക്തമാക്കി.
അമേരിക്കയുടെ വ്യാപാര നയം എല്ലാ വര്‍ഷവും പുതുക്കുന്ന രീതിയാണുള്ളത്. പ്രസിഡന്റിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. ലോകരാജ്യങ്ങളടക്കം എല്ലാവരും ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും അടിമവേലകളുടെ തെളിവുകളും പുറത്തുകൊണ്ടുവന്നു കഴിഞ്ഞു. അതിഭീകരമാണ് ന്യൂനപക്ഷങ്ങളുടെ അവസ്ഥ. തടങ്കല്‍ പാളയങ്ങളിലെ ഭീകരത വിവരണാതീതമാണ്. നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, വന്ധ്യംകരണവും സ്ത്രീകളില്‍ നടത്തുന്നു. തടവുപുള്ളികളുടെ ആന്തരിക അവയവങ്ങള്‍ വില്‍ക്കുന്നതായും തെളിവ് ലഭിച്ചെന്നും സെനറ്റര്‍ അറിയിച്ചു. സമീപകാലത്ത് ചൈന ഉയിഗുര്‍ സമൂഹത്തിന്റെ മതപരമായ സ്വാതന്ത്ര്യത്തെ നിരന്തരം ഹനിക്കുന്ന റിപ്പോര്‍ട്ടുകളും അമേരിക്കന്‍ സെനറ്റ് ചര്‍ച്ച ചെയ്തു.
Comments