ന്യൂഡൽഹി ; ആന്ധ്രാപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ബിജെപി എംപിമാരായ ജി.വി.എൽ. നരസിംഹറാവു, സി.എം രമേശ് എന്നിവരാണ് ആന്ധ്രാപ്രദേശിൽ നിയമവാഴ്ച നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും , ഹിന്ദു ക്ഷേത്രങ്ങൾക്കും , വിശ്വാസികൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്.
ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെ കൂടാതെ ഹിന്ദു ദേവതകളെ സമൂഹ മാദ്ധ്യമങ്ങൾ വഴി അപമാനിക്കുന്നതും , അന്റാർവേദി ക്ഷേത്രത്തിലെ രഥം കത്തിച്ചതും വിജയവാഡയിലെ കനക ദുർഗ ക്ഷേത്രത്തിലെ രഥത്തിൽ സിംഹ വിഗ്രഹങ്ങളെ വികൃതമാക്കിയതും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നിസ്സംഗത പുലർത്തുന്ന സർക്കാർ അന്റാർവേദിയിലെ ഒരു പള്ളിയിൽ കല്ലെറിഞ്ഞ കേസിൽ വളരെ അടിയന്തിരമായി പ്രവർത്തിച്ചതായി എംപിമാർ ചൂണ്ടിക്കാട്ടി . ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കാത്ത സർക്കാരിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്ത 41 ഹിന്ദു പ്രവർത്തകർക്കെതിരെ വ്യാജ കേസുകൾ ചുമത്തി.
ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു ‘ചലോ അമലപുരം’ എന്ന സമരത്തിനു ആഹ്വാനം നൽകിയപ്പോൾ, സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ തടഞ്ഞുവെച്ചതായും പരാതിയിൽ പറയുന്നു.
Comments