തിരുവനന്തപുരം: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം ടി വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എം ടിക്ക് നല്കി. ശ്രീകുമാര്‍ മേനോന് എടിയ്ക്ക് നല്കിയ ഒന്നേകാല്‍ കോടി രൂപ അദ്ദേഹം തിരികെ നല്‍കും. ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ രണ്ടാമൂഴം ആസ്പദമാക്കിയോ ശ്രീകുമാര്‍ മേനോന് സിനിമ എടുക്കരുതെന്ന് ഒത്തുതീര്‍പ്പില്‍ ധാരണയായിട്ടുണ്ട്.
സുപ്രീം കോടതി അടുത്ത ആഴ്ച്ച കേസ് പരിഗണിക്കാനിരികെയാണ് ഒത്തു തീര്‍പ്പിന് ധാരണയായത്. ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എംടിക്കെതിരെ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന് അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് കേസ് പരിഗണിക്കുക. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി നല്കിയ ഹർജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് പ്രാബല്യത്തില്‍ വരും.
2014 ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യണമെന്നായിരുന്നു കരാറിലെ ധാരണ. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കൂടി കഴിഞ്ഞെങ്കിലും സിനിമ യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരെ എം ടി കോടതിയെ സമീപിച്ചത്.
Comments