തിരുവനന്തപുരം : കേരളം ഭീകരർക്ക് അഭയകേന്ദ്രമായിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഭീകരരോടുള്ള മൃദുസമീപനം വെടിഞ്ഞ് കർശന നടപടികൾ സ്വീകരിക്കണമെന്നും കുമ്മനം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പെരുമ്പാവൂരിൽ നിന്നും 3 അൽ- ഖ്വായ്ദ ഭീകരരെ എൻഐഎ പിടികൂടിയതിൽ നിന്നും കേരളം എത്ര കണ്ട് ഭീകരവാദികൾക്ക് അഭയകേന്ദ്രമായിരിക്കുന്നു എന്നുള്ളത് ആർക്കും ഊഹിക്കാവുന്നതേയുള്ളു. തീവ്രവാദ പ്രവർത്തനങ്ങളോട് കാട്ടുന്ന മൃദുല സമീപനം ഇനിയെങ്കിലും സർക്കാർ ഉപേക്ഷിക്കണം. പോലീസും സർക്കാർ സംവിധാനങ്ങളും തീവ്രാവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ ഇനിയെങ്കിലും സ്വീകരിക്കണം. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ നാളിതുവരെ കിട്ടിയ പ്രോത്സാഹനം വളരെയേറെ ആശങ്കാജനകമാണ്.
കേരളത്തിൽ ഭീകര പ്രവർത്തനത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനിൽക്കുന്നത് മുൻപ് ഉണ്ടായ പല തീവ്രവാദ കേസുകളിലും ശക്തമായ നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ്. വളരെ ഫലപ്രദമായ കർശനമായ നടപടികളിലൂടെ മാത്രമേ തീവ്രവാദത്തെ നേരിടാനാവുകയുള്ളു. ഇപ്പോഴും പല തീവ്രവാദ കേസുകളിലും തുമ്പ് ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വളരെ സമർത്ഥമായി ഒളി പ്രവർത്തനം നടത്തി കേരളത്തിൽ അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നിർദാക്ഷണ്യം നടപടികൾ സ്വീകരിക്കണം.
കഴിഞ്ഞ കുറെ നാളുകളോളമായി പൊതുജന സമൂഹത്തെ അസ്വസ്ഥമാക്കുന്ന നിരവധി വിധ്വംസക രാജ്യദ്രോഹ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. സമൂഹ മാധ്യമങ്ങളിലും പൊതു ബോധ മണ്ഡലത്തിലും തീവ്രവാദ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ആശയപ്രചരണത്തിന്റെയും സംഘടിതവും ആസൂത്രിതവുമായ പ്രവർത്തനങ്ങളടേയും പരിണിതഫലമായി അൽ ക്വയ്ദ പോലുള്ള കൊടും തീവ്രവാദ ശക്തികൾക്ക് കേരളത്തിൽ അനായാസം പ്രവർത്തിക്കാൻ കഴിയുന്നത്.
കേരളത്തിലെ ഇന്റലിജൻസ് വിഭാഗവും മറ്റ് നിയമ സംവിധാനങ്ങളും എല്ലാം ദുർബലമാണ് എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു.
Comments