ആലപ്പുഴ: ചിട്ടവട്ടങ്ങൾ പാലിക്കാതെ
തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിഷ്ഠ സ്ഥാപിക്കാനുള്ള
സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നീക്കത്തിനെതിരെ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പൊതു മൈതാനത്ത് മണ്ഡപമില്ലാതെ ഗുരുദേവന്റെ പ്രതിഷ്ഠ സ്ഥാപിക്കാനുള്ള തീരുമാനം
ഗുരുദേവഭക്തരെ വിഷമത്തിലാക്കുന്നതാണെന്ന് തുഷാർ വെളളാപ്പള്ളി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇതിനെ ശക്തമായി എതിർക്കുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും തുഷാർ കൂട്ടിച്ചേർത്തു.
പക്ഷികൾക്ക് കാഷ്ഠിക്കാനുള്ള ഒരിടമായി ഗുരുദേവ പ്രതിഷ്ഠ നിൽക്കുന്നത് കണ്ടാൽ ഗുരുദേവഭക്തർ പൊറുക്കില്ല. ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ മാഹാത്മ്യത്തെ കുറിച്ച് സർക്കാരിനും ഭരിക്കുന്നവർക്കും അറിവില്ലെങ്കിൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മഠവുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ഗുരുഭക്തരുടെ ആത്മീയ കേന്ദ്രമായ ശിവഗിരിയിലെ മുഖ്യ സന്യാസി ശ്രേഷ്ഠരുമായി സംവദിക്കണം.
അവരായിരിക്കണം ഇക്കാര്യത്തിലെ അവസാന വാക്കെന്നും അല്ലാതെ ശിൽപിയും സർക്കാർ ഉദ്യോഗസ്ഥരും ആകരുതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവനെ വെയിലും മഴയും പൊടിയും കൊണ്ട് വെറുമൊരു പീഠത്തിൽ സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് വേദനാജനകമാണ്. തെരുവിൽ അലക്ഷ്യമായി പ്രതിഷ്ഠിക്കാൻ ശ്രീനാരായണ ഗുരുദേവൻ ഒരു രക്തസാക്ഷിയല്ല. ശ്രീനാരായണ ഗുരുദേവൻ എന്നത് പരബ്രഹ്മമൂർത്തിയാണ്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ‘പ്രവാചക’ സങ്കൽപ്പമാണെന്നും തുഷാർ വെള്ളാപ്പളളി വിശദീകരിച്ചു.
ഗുരുവിന്റെ ജനനം ജയന്തിയായി ആഘോഷിച്ചും സ്വശരീരം വെടിഞ്ഞത് മഹാസമാധിയായും ആചരിച്ചുപോരുന്നവരാണ് ഗുരുദേവഭക്തർ. ദേവി – ദേവതാ സങ്കല്പങ്ങൾ എല്ലാം ക്ഷേത്രങ്ങളിലെ ശ്രീകോവിലിലോ പ്രത്യേകം മണ്ഡപങ്ങളിലോ പ്രതിഷ്ഠിച്ച് നിത്യാരാധന നടത്തിയാണ് ഭക്തർ പൂജിച്ച് പോരുന്നതെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണക്കാണ് സാംസ്കാരിക വകുപ്പ്
പ്രതിമ സ്ഥാപിക്കുന്നത്. 1.19 കോടി രൂപ ചെലവിലാണ് പ്രതിമ ഒരുക്കിയതെന്നാണ് സാംസ്കാരിക വകുപ്പ് വ്യക്തമാക്കുന്നത്. മ്യൂസിയം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ഒബ്സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിക്കുക. ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്. ഗുരുവിന്റെ സമാധി ദിനമായ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാച്ഛാദനം ചെയ്യാനിരിക്കെയാണ് എസ്എൻഡിപി യോഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments