ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ബ്രിട്ടീഷ് പൗരന് ക്രിസ്റ്റ്യന്‍ മൈക്കള്‍ ജെയിംസ്, വ്യവസായി രാജീവ് സക്സേന എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം ഈ മാസം 21 ന് പരിഗണിക്കും.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്റ് വിവിഐപി ചോപ്പര്‍ അഴിമതി കേസില്‍ അഴിമതിയ്ക്കായി മദ്ധ്യസ്ഥത വഹിച്ചത്. മൈക്കൾ ജെയിംസ് ആണ്. സിബിഐയ്ക്ക് പുറമേ എന്‍ഫോഴ്സ്മെന്റും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ ഇയാള്‍ തീഹാര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്.
അഴിമതിയിലെ ഇയാളുടെ മദ്ധ്യസ്ഥത സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്റഫോഴ്സ്മെന്റ് മൈക്കളിനെതിരെ അന്വേഷണം നടത്തുന്നത്.
അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ശര്‍മ്മയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്ത ശേഷം ശര്‍മ്മയെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐയുടെ നീക്കം.
Comments