തൃശൂർ: തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാൻ നിർദ്ദേശം. മുൻകരുതലിന്റെ ഭാഗമായാണ് ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കും. മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കേരള ഷോളയാർ അണക്കെട്ട് രണ്ട് അടി തുറന്നതിനാൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. അതിനാൽ പെരിങ്ങൽക്കുത്തിൽ അഞ്ച് ഷട്ടറുകൾ എട്ട് അടി ഉയർത്തിയിരിക്കുകയാണ്. 220 ക്യുമെക്സ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കെത്തുന്നുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
Comments