മുംബൈ: ആ വൻമതിൽ ഇനി ഓർമ്മയാകും. മൂന്ന് ദശാബ്ദക്കാലം ഇന്ത്യയുടെ സമുദ്രാതിർത്തികൾ കാത്ത ഐഎൻഎസ് വിരാട്
മുംബൈയിലെ നാവികസേന ഡോക് യാർഡിൽ നിന്ന്
ഗുജറാത്തിലെ പൊളിക്കൽ കേന്ദ്രത്തിലേക്ക് യാത്രയായി. ലോകത്ത് ഏറ്റവും കൂടുതൽ കാലം സേവനനിരതമായിരുന്ന യുദ്ധക്കപ്പലെന്ന ഗിന്നസ് റെക്കോഡോടെയാണ് 2017 ൽ
ഇന്ത്യൻ നാവികസേന വിരാടിനെ ഡീകമ്മീഷൻ ചെയ്തത്.
മ്യൂസിയമാക്കി മാറ്റി വിരാടിനെ സംരക്ഷിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും പരിപാലനച്ചെലവ് ഏറിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ലേലം നടത്തി പാെളിക്കാൻ തീരുമാനിച്ചത്. അവസാന യാത്രയിൽ
വികാരനിർഭരമായ യാത്രയയപ്പാണ്
ഐഎൻഎസ് വിരാടിന് നാവികസേന നൽകിയത്. മുപ്പത് വർഷത്തെ സേവനത്തിനുള്ള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്ടർ അകമ്പടിയായി പറന്നു. ഗുജറാത്തിലെ അലംഗലിലെ പൊളിക്കൽ കേന്ദ്രത്തിലേക്കാണ് വിരാട് യാത്രയായത്.
ഐഎൻഎസ് വിരാടായി മാറുന്നതിന് മുൻപ്1959 മുതൽ എച്ച്എംഎസ് ഹെർമിസ് എന്ന പേരിൽ
ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്നു കപ്പൽ. 1959 നും 70 നും ഇടയിൽ ബ്രട്ടീഷ് നാവിക സേനയുടെ പ്രധാന നാല് പടക്കപ്പലുകളിൽ ഒന്നായിരുന്നു. റോയൽ നേവിയിൽ ഹെലികോപ്റ്റർ പെെലറ്റായിരുന്ന ചാൾസ് രാജകുമാരൻ സേവനമനുഷ്ഠിച്ച കപ്പൽ കൂടിയാണിത്. 1984-ൽ ഡീ കമ്മിഷൻ ചെയ്തതോടെയാണ് ഇന്ത്യ വാങ്ങിയത്.
1987 മെയ് 12 നാണ് ഐഎൻഎസ് വിരാട് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കമ്മീഷൻ ചെയ്തത്. 2017 മാർച്ച് 8 ന് ഡീ കമ്മീഷൻ ചെയ്തു. 28500 ടൺ ഭാരവും 227.3 മീറ്റർ നീളവുമുള്ള കപ്പൽ 2258 ദിവസം കടലിൽ ചെലവഴിച്ചിട്ടുണ്ട്. 588287 നോട്ടിക്കൽ മൈൽ സഞ്ചരിച്ചു. 30 വർഷത്തെ സേവനത്തിനിടെ ഐഎൻഎസ് വിരാടിന്റെ ഡക്കിൽ നിന്നും പറന്നുയർന്നത് നിരവധി സെെനിക വിമാനങ്ങളാണ്.
ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ശേഷം ആദ്യ ദൗത്യം ശ്രീലങ്കയിലായിരുന്നു. 1988 ലെ ശ്രീലങ്കൻ സമാധാന ദൗത്യത്തിൽ സമാധാന സേനയുടെ ഭാഗമായി വിരാട് പ്രവർത്തിച്ചു. 1999ൽ കാർഗിൽ യുദ്ധത്തിനുശേഷമുളള ഓപ്പറേഷൻ വിജയ്, 2001ൽ പാർലമെന്റ് ആക്രമണമുണ്ടായപ്പോൾ സമുദ്രത്തിലൂടെയുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ (ഓപറേഷൻ പരാക്രം) മുംബൈയ്ക്കു സമീപം നങ്കൂരമിടാൻ നിയോഗിക്കപ്പെട്ടതും വിരാടാണ്.
Comments