കൊച്ചി: ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അനധികൃതമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അയ്യമ്പുഴയില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ അമലാപുരം ഏരിയ സായാഹ്ന സമരപ്പന്തല്‍ ഇടവക വികാരി ഫാ.വര്‍ഗീസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
കൃഷിയോഗ്യമായ ഭൂമിയില്‍ അതുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കേണ്ടത്, വീടും കൃഷിസ്ഥലവും നശിപ്പിച്ചുകൊണ്ടുള്ള യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ.വര്‍ഗീസ് ഇടശ്ശേരി പറഞ്ഞു. സമര സമിതിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറിലധികം യുവജനങ്ങളടക്കം നിരവധി പേരാണ് സമരപ്പന്തലില്‍ എത്തിയത്. പ്രാരംഭഘട്ടത്തില്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ സമരപന്തലില്‍ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
അയ്യമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 220ഓളം ഹെക്ടര്‍ വാസയോഗ്യമായ ഭൂമി ഏറ്റെടുക്കുവാനായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നത്. അയ്യമ്പുഴ പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന നടുവട്ടം, നീലീശ്വരം, കൊറ്റമം, മഞ്ഞപ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കു ജലമെത്തിക്കുന്ന ജലസ്രോതസുകള്‍ ആരംഭിക്കുന്നത് പദ്ധതി പ്രദേശത്തെ കുന്നുകളില്‍ നിന്നാണ്. വ്യവസായ ആവശ്യങ്ങള്‍ക്കായി കുന്നുകള്‍ നശിപ്പിക്കപ്പെടുന്നത് ഭാവിയിലെങ്കിലും രൂക്ഷമായ ജലക്ഷാമത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
കൃഷി ചെയ്തും, കൂലിപണി ചെയ്തും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയെടുത്ത ആവാസ വ്യവസ്ഥ തകര്‍ത്ത് ജനങ്ങളെ കുടിയിറക്കി പുനരധിവാസം നടത്തിയാല്‍ പോലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് പലര്‍ക്കും സാധിക്കില്ല. പദ്ധതി സംബന്ധിച്ച വിവരശേഖരണത്തിനായി സ്ഥലത്തെത്തിയ ഡെപ്യൂട്ടി കളക്ടറെയും റവന്യു ഉദ്യോഗസ്ഥരെയും ജനങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന തിരി കത്തിച്ചുള്ള സമരത്തില്‍ മഴ പോലും അവഗണിച്ചു കൊണ്ട് കൊച്ചു കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.
Comments