മനാമ: സ്കൂളിനെ പ്രതിനിധാനംചെയ്ത് ധനസമാഹരണത്തിന് ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ സ്കൂള്‍ അധികൃതർ വ്യക്തമാക്കി . വിദ്യാർഥികളെ സഹായിക്കാനെന്ന മട്ടിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായാണ് ആരോപണം. സ്കൂളുമായി ബന്ധമില്ലാത്ത വ്യക്തികൾ രസീത് നൽകാതെ പണം ശേഖരിക്കുന്നു എന്നാണ് പുറത്തു വന്ന ആരോപണം. ഈ വ്യക്തികളുടെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഇന്ത്യൻ സ്കൂൾ ഉത്തരവാദിയായിരിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. മതിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇന്ത്യൻ സ്കൂളിൽ ശരിയായ പരാതി പരിഹാര സംവിധാനം ഉണ്ട്. അത് എല്ലാ മാതാപിതാക്കളും പിന്തുടരണം.
ഏതെങ്കിലും അഭ്യുദയകാംക്ഷികൾ അവരുടെ ചാരിറ്റബ്ൾ സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂളിന് ഫണ്ട് സംഭാവന നൽകാൻ താൽപര്യമുണ്ടെങ്കിൽ പ്രിൻസിപ്പലിനെയോ അക്കാദമിക് ടീമിനെയോ സമീപിക്കണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന നൽകിയവർക്ക് സ്കൂൾ ശരിയായ രസീതുകൾ നൽകും. അർഹരായ നിരവധി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കമ്പ്യൂട്ടറുകളും ടാബുകളും നൽകുന്നത് ഉൾപ്പെടെ ആവശ്യമായ സാമ്പത്തികസഹായം സ്കൂൾ നൽകുന്നുണ്ട്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ആയിരത്തോളം വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം ഫീസ് ഇളവ് നൽകി. കുട്ടികളുടെ പഠനസഹായത്തിനായി മാതാപിതാക്കളിൽനിന്ന് 1500ലധികം അപേക്ഷകളാണ് സ്കൂളിന് ലഭിച്ചത്. മാതാപിതാക്കളെയും കമ്യൂണിറ്റി അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ ബാധ്യസ്ഥരാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Comments