പറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസത്തിലാണ് ദേശീയ ജനാധിപത്യ സഖ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബിഹാറിന് വേണ്ടി നടപ്പാക്കിയ വികസന പദ്ധതികൾക്കായിരിക്കും ഇക്കുറി ജനങ്ങൾ വാേട്ട് ചെയ്യുകയെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി പറഞ്ഞു. ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും തെരഞ്ഞെടുപ്പ് നേരിടാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവർ ഇപ്പോൾ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാൻ നിർബന്ധിതമായിരിക്കുകയാണെന്നും സുശീൽ കുമാർ മോദി കൂട്ടിച്ചേർത്തു. നാലിൽ മൂന്ന് ഭൂരിപക്ഷത്താേടെ സംസ്ഥാനത്ത് എൻഡിഎ അധികാരം നിലനിർത്തുമെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രാജ് കുമാർ സിംഗ് പറഞ്ഞു. ബിഹാറിൽ വികസനം കൊണ്ടുവരാൻ എൻഡിഎയ്‌ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ. പതിറ്റാണ്ടുകളായി ബിഹാറിൽ നിലനിന്ന പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ ഇപ്പോൾ തന്നെ പ്രതിപക്ഷ നിരയിൽ ഒട്ടേറെ നേതാക്കൾക്ക് അതൃപ്തി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയത്തിലെത്താൻ ആർജെഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല എംഎൽഎമാരും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ നിരവധി നേതാക്കൾ ഇതിനോടകം ജെഡിയുവിൽ എത്തിക്കഴിഞ്ഞതായും രാജ് കുമാർ സിംഗ് പറഞ്ഞു.
2015 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് ശതമാനം (24.42%). ജെഡിയുവിന് 16.83 ശതമാനവും ആർജെഡിക്ക് 18.35 ശതമാനവുമായിരുന്നു വാേട്ട് വിഹിതം. വിശാലസഖ്യത്തിന്റെ ബാനറിൽ കാേൺഗ്രസിനൊപ്പമായിരുന്നു ജെഡിയുവും ആർജെഡിയും മത്സരിച്ചത്. ലോക് ജനശക്തി പാർട്ടി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2017 ൽ ആർജെഡിയുമായി കലഹിച്ച് വിശാലസഖ്യം ഉപേക്ഷിച്ച മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും എൻഡിഎയുമായി ചേർന്ന് വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്റെ ഭാഗമായ പദ്ധതികൾ ഉൾപ്പെടെ ബിഹാറിൽ പുരോഗതിയിലാണ്. ഇത് ഗുണം ചെയ്യുമെന്നാണ് എൻഡിഎ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
243 സീറ്റുകളാണ് ബിഹാർ നിയമസഭയിൽ ഉള്ളത്. ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 10 ന് ഫലം അറിയാം.
Comments