ശ്രീനഗർ : കശ്മീരിൽ ഭീകരത തകർത്തെറിഞ്ഞ ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടി കശ്മീരി പണ്ഡിറ്റുകൾ . നിലവിൽ ബിൽ നിയമസഭയിൽ എത്തിയെങ്കിലും രാഷ്‌ട്രീയ കലഹത്തെത്തുടർന്ന് പാസാക്കാൻ കഴിഞ്ഞിരുന്നില്ല . ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ സഹായം തേടിയത്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം അനുകൂലമായ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ബിൽ പാസാക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരണമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടും അവർ ആവശ്യപ്പെട്ടിരുന്നു .
അടുത്തിടെ കശ്മീരിലെ രഘുനാഥ സ്വാമി ക്ഷേത്രത്തിന്റെ നവീകരണം സർക്കാർ ആരംഭിച്ചിരുന്നു . ഇതിനു പിന്നാലെയാണ് തകർന്നു കിടക്കുന്ന മറ്റ് ക്ഷേത്രങ്ങൾ കൂടി പുനരുദ്ധരിക്കണമെന്ന് പണ്ഡിറ്റുകൾ ആവശ്യപ്പെട്ടത്.
കശ്മീരിലെ ചില ക്ഷേത്രങ്ങൾ പുതുക്കിപ്പണിയാനുള്ള സർക്കാരിന്റെ നീക്കം വളരെ വൈകിയാണെങ്കിലും സർക്കാരിന്റെ ക്രിയാത്മകമായ ഉദ്ദേശ്യമാണ് കാണിക്കുന്നതെന്നും ഭാവിയിൽ ഇത്തരം നീക്കങ്ങൾ കൂടുതലാക്കണമെന്നും ,പലായനം ചെയ്ത സമൂഹത്തിൽ ഇത് ആത്മവിശ്വാസം വളർത്തുമെന്നും പണ്ഡിറ്റുകൾ പറഞ്ഞു.
കശ്മീരിലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇതര മതസ്ഥർ കൈക്കലാക്കുകയും ,വിൽക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ ഈ ഓർഡിനൻസ് പാസാക്കുന്നതിലൂടെ ഇത്തരം കൈമാറ്റം തടയുകയും പരിശോധിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments