തൃശൂർ: ലൈഫ് മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ സംഘം പരിശോധന നടത്തി. ലൈഫ് മിഷൻ രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. രേഖകളിൽ വിശദമായ പരിശോധ നടത്തിയ ശേഷമാകും സിബിഐ സംഘം അടുത്ത നടപടികളിലേക്ക് കടക്കുന്നത്.
കൊച്ചി യൂണിറ്റിലെ മുന്നു ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന രണ്ടു മണിക്കൂർ നീണ്ടു നിന്നു. രണ്ട് ദിവസം മുൻപ് നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ ആരോപണവിധേയരായ ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വിജിലൻസ് ഉദ്യോഗസ്ഥരെയെന്നാണ് ഉയരുന്ന ആരോപണം. സിബിഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് സർക്കാർ സ്വീകരിച്ചതെന്ന് വിമർശനം ഉയരുന്നതിനിടെയാണ് സിപിഎമ്മിന്റെ അടുപ്പക്കാരായ വിജിലൻസ് ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ വിജിലൻസ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.വിജിലൻസ് കസ്റ്റഡിയിലെടുത്ത രേഖകൾ സിബിഐ പരിശോധനക്കായി ആവശ്യപ്പെടും.
സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വിജിലൻസ് നിർണായക രേഖകൾ പിടിച്ചെടുത്തത് സിബിഐ ഗൗരവത്തോടെ കാണുന്നുണ്ട്. ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ വരെ അന്വേഷണ പരിധിയിൽ വരുന്ന സാഹചര്യത്തിൽ സിബിഐ സംഘം വിപുലീകരിച്ചിട്ടുണ്ട്. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും തിരുവനന്തപുരം യൂണിറ്റ് കൂടി ഇതിൽ സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Comments