തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് ജില്ലാ ഭരണകൂടം. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ അടച്ചിടണമെന്ന് അധികൃതർ അറിയിച്ചു.
തലസ്ഥാനത്ത് അനുവദിച്ച ഇളവുകൾ പുന: പരിശോധിക്കും. ആൾക്കൂട്ടങ്ങളും, മതരാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്ന് നിർദേശമുണ്ട്. വിവാഹത്തിനും മരണത്തിനും 15 പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുവാദം നൽകൂവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പ്രതിദിന രോഗികൾ ആയിരം കടന്നതോടെ രണ്ടാം സമൂഹവ്യാപന വക്കിലാണ് തലസ്ഥാന ജില്ല. അതേസമയം കൊറോണ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടേയും ദൗർലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും ആരോഗ്യ വകുപ്പ് മുൻഗണന നൽകുക.
ആകെ 9,928 കൊറോണ രോഗികൾ ചികിത്സയിലുളള തിരുവനന്തപുരത്ത് സർക്കാർ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം 5,065 ആണ്. 26 കൊറോണ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളിലായി 3100 കിടക്കകളാണുളളത്. 400കിടക്കകൾ രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളിൽ ഉണ്ട്. ജനറൽ ആശുപത്രിയും, മെഡിക്കൽ കോളേജും അടക്കം വിവിധ ആആശുപത്രികളിലായി 1565 കിടക്കകളുമുണ്ട്. നിലവിലെ രോഗികളിൽ 45 ശതമാനം പേരും വീടുകളിലാണുളളത്. ആരോഗ്യ പ്രശ്നങ്ങൾ ഉളളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കൊറോണ കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം ഉയരുന്നഘട്ടത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നയം.
Comments