കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുന്നതായി മുഖ്യസാക്ഷിയുടെ പരാതി. കേസിലെ മുഖ്യ സാക്ഷിയായ വിപിൻ ലാൽ ആണ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.
ഫോണിലൂടെയും, കത്തിലൂടെയും തനിക്ക് ഭീഷണി വരുന്നുണ്ടെന്നാണ് വിപിൻലാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുത്. വിപിൻലാലിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും വിചാരണ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായപ്പോഴാണ് കൂറുമാറിയതായി അറിയിച്ചത്.അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിൽ തർക്കമുണ്ടെന്നായിരുന്നു നേരത്തെ സിദ്ദിഖും ഭാമയും മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരിന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
Comments