ന്യൂഡൽഹി : രാജ്യം ഒറ്റക്കെട്ടായി കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോൾ ആശങ്കയുയർത്തി ചൈനയിൽ നിന്നുള്ള മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം. ചൈനയിൽ നിന്നുള്ള കാറ്റ് ക്യൂ (സിക്യു) എന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് രാജ്യത്ത് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 883 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് സിക്യു വൈറസിന്റെ ആന്റിബോഡിയുള്ളതായി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയ രണ്ട് പേരും കർണ്ണാടക സ്വദേശികളാണ്. എന്നാൽ ഇവർക്ക് ഏത് കാലത്താണ് വൈറസ് ബാധയേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനോടകം തന്നെ ചൈനയിലും വിയറ്റ്നാമിലും ഈ വൈറസ് ബാധിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ആർത്രോപോഡ് ബോൺ വിഭാഗത്തിൽപ്പെടുന്ന വെെറസാണ് സിക്യു. ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഇവ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്. മൈനകൾക്ക് പുറമേ പന്നികളിലും ക്യൂലെക്സ് കൊതുകുകളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
കൊതുകുകളിലും പന്നികളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് അധികൃതരിൽ ആശങ്കയുളവാക്കുന്നത്. കൊതുകുകളിലുള്ള വൈറസിന് പെറ്റുപെരുകാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതേസമയം വൈറസ് വ്യാപനം തടയുന്നതിലനായി മോളിക്യൂലാർ സെറോളോജിക്കൽ പരിശോധനയും ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നുണ്ട്.
Comments