റായ്പൂർ: ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. ആക്രമണത്തിന് ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ചിരുന്ന ഐഇഡി ബോംബ് സുരക്ഷാ സേന നിർവീര്യമാക്കി. പ്രത്യേക പരിശീലനം ലഭിച്ച സ്നിഫർ നായയുടെ സഹായത്തോടെയാണ് സുരക്ഷാ സേന ബോംബ് കണ്ടെടുത്തത്.
ശിക്ഷ എന്നറിയപ്പെടുന്ന സോഫിയ എന്ന നായയാണ് സമയോചിതമായ ഇടപെടലിലൂടെ ബോംബ് കണ്ടെത്തിയതും ഐടിബിപി ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചതും. മാലിനോയ് ഇനത്തിൽപ്പെട്ട നായയാണ് സോഫിയ. അർദ്ധ സൈനിക വിഭാഗവും പൊലീസ് സേനയും ബോംബ് കണ്ടുപിടിക്കാനും മറ്റുമായി മാലിനോയ് നായകളെ ഉപയോഗിക്കാറുണ്ട്.
ഉഗ്രസ്ഫോടന ശേഷിയുള്ള 7 കിലോഗ്രാം ഐഇഡിയാണ് ഭീകരർ സ്ഥാപിച്ചിരുന്നത്. രാജ്നന്ദ്ഗാവ് ജില്ലയിലെ ബക്കാർക്കട്ടയിലെ പണ്ടാരിപ്പാനി ഗ്രാമത്തിലുള്ള ബേഗാസാലെ- സമുദ്പനി റോഡിലാണ് കമ്മ്യൂണിസ്റ്റ് സ്ഫോടനത്തിനായി ഐഇഡി സ്ഥാപിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥർ തെരച്ചിലിനായി പ്രദേശത്ത് എത്തിയത്. സോഫിയയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തന്റെ വൈദഗ്ധ്യം ഉപയോഗിച്ച് സോഫിയ ഐഇഡി കണ്ടെത്തി. ഉടൻ തന്നെ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ഐടിബിപി ഉദ്യോഗസ്ഥർ ഐഇഡി നിർവീര്യമാക്കി. വൻ ദുരന്തമാണ് സോഫിയയുടെ ഇടപെടലിലൂടെ ഒഴിവായത്.
Comments