ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ 2021 ന്റെ തുടക്കത്തിൽ രാജ്യത്ത് ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിൻ പരീക്ഷണങ്ങൾ രാജ്യത്ത് വേഗത്തിലാണ് നടക്കുന്നത്. രാജ്യത്ത് മൂന്നു വാക്സിനുകളുടെ നിർമ്മാണം ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ ഓക്ഫോർഡ് കൊവിഷീൽഡ് വാക്സിന്റെ പരീക്ഷണം ആരംഭിച്ചു. മൂന്ന് പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയിരിക്കുന്നത്.
കൊവിഷീൽഡ് വാക്സിന്റെ പരീക്ഷണം ആരംഭിച്ച വിവരം പിജിഐഎംഇആർ ഡയറക്ടർ പ്രൊഫസർ ജഗത് റാമാണ് അറിയിച്ചത്. 57, 26 വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകളിലും, 33 വയസ്സുള്ള പുരുഷനിലുമാണ് വാക്സിൻ കുത്തിവെച്ചിരിക്കുന്നത്. മൂന്ന് പേർക്കും 0.5 മില്ലി വാക്സിനാണ് കുത്തിവെച്ചതെന്നും അദ്ദേഹം അറിയിച്ചു.
വാക്സിൻ നൽകിയവരെ 28 ദിവസത്തെ നിരീക്ഷണത്തിലാക്കും. ഈ കാലയളവിൽ ഇവരുടെ ആരോഗ്യനില അധികൃതർ സൂക്ഷ്മമായി നിരീക്ഷിയ്ക്കും. ഇതിന് ശേഷമാകും വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകുക. രണ്ടാമത്തെ ഡോസ് നൽകി 28 ദിവസങ്ങൾക്ക് ശേഷം ഇവരുടെ രക്തസാമ്പിളുകൾ ശേഖരിയ്ക്കും.
നിരീക്ഷണ കാലയളവിൽ പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് ഡയറിയിൽ എഴുതിവെയ്ക്കാൻ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ പരീക്ഷണത്തിനായി സന്നദ്ധത അറിയിച്ചിരുന്നതിൽ 18 പേരെയാണ് വാക്സിൻ കുത്തിവെയ്ക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ രാജ്യത്തെ 17 സ്ഥലങ്ങളിലാണ് കൊവിഷീൽഡിന്റെ പരീക്ഷണം നടക്കുന്നത്. ഇതിന് പുറമേ പൂനൈ സെറം ഇൻസ്റ്റിറ്റിയൂട്ട് കൊവിഷിൽഡിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
Comments