കൊല്ലം: കൊല്ലത്ത് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച സഞ്ചാരികൾക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചലിലെ പിനാക്കിൾ വ്യൂ പോയിന്റിൽ എത്തിയവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിനാക്കിൾ വ്യൂ പോയിന്റിലെ കോടമഞ്ഞും സൂര്യോദയവും കാണാൻ അഞ്ഞൂറിലധികം ആളുകളാണ് ഇവിടെയെത്തിയത്. സാമൂഹിക അകലം പാലിക്കാതെയും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുമായിരുന്നു സഞ്ചാരികൾ എത്തിയത്.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ സഞ്ചാരികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 200 മുതൽ 2000 രൂപ വരെ ഇവരിൽ നിന്നും പൊലീസ് പിഴ ഈടാക്കി. 2 ലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ട് പൊലീസിന് പിഴയായി ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അഞ്ചൽ പിനാക്കിൾ വ്യൂ പോയിന്റിലെ പ്രഭാത കാഴ്ച്ചകൾ കാണാൻ ആളുകൾ എത്തിയത്.
സഞ്ചാര വ്ളോഗർമാർ ഇവിടുത്തെ കാഴ്ച്ചകൾ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പിനാക്കിൾ വ്യൂ പോയിന്റിലേക്ക് പുറത്തു നിന്നുള്ള കാഴ്ച്ചക്കാർ എത്തി തുടങ്ങിയത്. അഞ്ചൽ, കരവാളൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയ കുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡിൽ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലാണ് പിനാക്കിൾ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്.
കൊല്ലത്തുകാരുടെ ഊട്ടി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കൊല്ലത്തുകാരുടെ ഗവി, മിനി മൂന്നാർ എന്നൊക്കെയും ഈ സ്ഥലത്തെ സഞ്ചാരികൾ വിളിക്കാറുണ്ട്. സൂര്യോദയം കാണാനായി പുലർച്ചെ നാലു മണിക്ക് ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങും. സമീപ ജില്ലകളിൽ നിന്നും പ്രകൃതി ഭംഗി ആസ്വദിക്കാൻ ആളുകൾ ഇവിടേക്കെത്താറുണ്ട്.
Comments