കണ്ണൂർ: സ്വകാര്യ ലാബിന്റെ കൊറോണ പരിശോധനാ സർട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രികരെ കയറ്റാതെ വിമാനം പുറപ്പെട്ടു. കരിപ്പൂരിൽ നിന്നും ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ കയറ്റാതെ സർവ്വീസ് നടത്തിയത്. എയർ ഇന്ത്യയിൽ ടിക്കറ്റെടുത്തവരുടെ യാത്രയും മുടങ്ങിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ നൂറോളം പേർക്കാണ് വിമാന കമ്പനികൾ യാത്ര നിഷേധിച്ചിരിക്കുന്നത്. മൈക്രോലാബിന്റെ കൊറോണ സർട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയർ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്നത്തിന്റെ കാരണം.
നേരത്തെ മൈക്രോലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്തയാൾക്ക് ദുബായിലെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവിൽ വന്നത്. മൈക്രോ ഹെൽത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരത്തെ വിമാനത്താവളത്തിൽ നിന്നും അൻപതോളം പേരെ മടക്കി അയച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതേസമയം യാത്രക്കാരെ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Comments