തിരുവനന്തപുരം: കൊറാണ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ വീണ്ടും ലോക്ഡൗൺ വേണ്ടി വരുമെന്ന് മേയർ കെ ശ്രീകുമാർ.രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നത്. ഒരാഴ്ചക്കിടെ 6550 പേർക്കാണ് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പുറമെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊറോണ മരണങ്ങളിൽ മുപ്പതു ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ, ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും മേയർ പറഞ്ഞു.
പ്രതിദിന രോഗികൾ ആയിരം കടന്നതോടെ രണ്ടാം സമൂഹവ്യാപന വക്കിലാണ് തലസ്ഥാന ജില്ല. അതേസമയം കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുക എന്നത് അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടേയും ദൗർലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും ആരോഗ്യ വകുപ്പ് മുൻഗണന നൽകുകയെന്നാണ് സൂചന.
Comments