ന്യൂഡൽഹി : ഭീകരർക്ക് ഒത്താശ്ശചെയ്തു കൊടുക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ തുറന്നടിച്ച് ഇന്ത്യ. ആഗോള ഭീകരരുടെ പട്ടികയിൽ നിന്നും നിരവധി ഭീകരരുടെ പേരുകൾ പാകിസ്താൻ ഒഴിവാക്കിയതായി ഇന്ത്യ പറഞ്ഞു. യുഎൻ കൗൺസിലിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി പവൻ ബദേയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
ഇന്ത്യയിൽ അസ്വസ്ഥതകൾ സൃഷ്ടിയ്ക്കുന്നതിനായി അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് വലിയ പ്രോത്സാഹനമാണ് പാകിസ്താൻ നൽകുന്നത്. ഇതിന്റെ ഭാഗമായി പാക് അധീന കശ്മീരിൽ ഭീകരരുടെ ലോഞ്ച് പാഡുകൾക്കും, പരിശീലന കേന്ദ്രങ്ങൾക്കും പാകിസ്താൻ വലിയ സഹായമാണ് ചെയ്തു കൊടുക്കുന്നത്. പാകിസ്താൻ ഭീകരരുടെ സുരക്ഷിത താവളമാണ് എന്നതാണ് ഇതിനുകാരണം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, അതിനെ മറയാക്കി 4000 ഭീകരരുടെ പേരുകളാണ് പാകിസ്താൻ ആഗോള ഭീകരരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും ഇന്ത്യ പറഞ്ഞു.
പാക് അധീന കശ്മീരിൽ ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാനാണ് പാകിസ്താൻ ശ്രമിയ്ക്കുന്നത്. പ്രദേശത്ത് നാല് പേരെ എടുത്താൽ മൂന്ന് പേരും പുറത്തുനിന്നും ഉള്ളവരാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് പാകിസ്താൻ നൽകുക. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ഒരു പ്രദേശമായി പാകിസ്താൻ മാറിയിരിക്കുന്നുവെന്നും ബദേ കൂട്ടിച്ചേർത്തു.
Comments