വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠന സാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊറോണ സുരക്ഷാ വ്യവസ്ഥകൾ ലംഘിക്കുന്ന അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് പിഴ ചുമത്തുന്നത് . അബുദാബി വിദ്യാഭ്യാസ, വൈജ്ഞാനിക വകുപ്പ് ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് നിർദേശപത്രിക അയച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ച രേഖകൾ സൂക്ഷിക്കാത്തതോ നഷ്ടപ്പെടുകയോ ചെയ്ത സ്കൂളുകൾക്ക് ആദ്യ തവണ താക്കീതും ആവർത്തിച്ചാൽ ആദ്യം 10,000 ദിർഹവും പിന്നീട് 20,000 ദിർഹവും പിഴയും ചുമത്തും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആദ്യ തവണ 10,000 ദിർഹവും ആവർത്തിച്ചാൽ രണ്ടും മൂന്നും തവണ യഥാക്രമം 20,000 ദിർഹവും 30,000 ദിർഹവുമാണ് പിഴ.
ആരോഗ്യ സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്ക് കുറ്റമാവർത്തിക്കുന്ന മുറക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും തവണ 50,000, 75,000, 100,000 ദിർഹമാണ് പിഴ. മൂന്നാം തവണയും നിയമലംഘനം തുടർന്നാൽ ക്ലാസുകൾ പൂർണമായും ഇ – ലേണിങ്ങിലേക്ക് മാറ്റുകയും ഒപ്പം രക്ഷിതാക്കൾക്ക് കുട്ടികളെ മറ്റു സ്കൂളുകളിൽ മാറ്റി ചേർക്കാൻ അനുമതിയും നൽകും. സ്കൂൾ ഫീസ് മുഴുവനും തിരിച്ചുനൽകുകയും വേണം. സുരക്ഷാ വ്യവസ്ഥകൾ പൂർണമായും ലംഘിക്കുന്ന സ്കൂളുകൾക്ക് 250,000 ദിർഹം വരെ പിഴ ലഭിക്കും.
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ഇതിനകം 520 തവണയാണ് അഡെക് പ്രതിനിധികൾ പരിശോധന നടത്തിയത്. സ്കൂളുകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയോ, ആളുകളിൽ ലക്ഷണങ്ങൾ കണ്ടെത്തുകയോ ചെയ്താൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കണം. വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമാവുന്ന സാഹചര്യമുണ്ടായാൽ സ്കൂളുകൾ താൽക്കാലികമായി അടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്
Comments