ന്യൂഡല്‍ഹി: ഓപ്പറേഷന് സൈഡ്കോപ്പി എന്ന പേരില്‍ ഇന്ത്യയ്ക്കെതിരായ സൈബര്‍ ആക്രമണ ക്യാമ്പെയ്നിന് പിന്നില്‍ പാകിസ്താന് പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സഹായിക്കുന്ന ഇമെയിലുകള്‍, ചില പ്രത്യേക മാല്‍വെയറുകള്‍ എന്നിവയുടെ സഹായത്തോടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള ഏകോപിത ശ്രമമാണ് ഈ ക്യാമ്പെയ്ന് ലക്ഷ്യം വയ്ക്കുന്നത്. ഓപ്പറേഷന് സൈഡ്കോപ്പിയില് ഉപയോഗിച്ചിരിക്കുന്ന ചില സിഗ്നേച്ചര്‍ ടൂളുകള്‍ പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്റ് ട്രൈബ് എന്ന ഹാക്കര്‍മാരുടെ പങ്കാളിത്തമാണ് കാണിക്കുന്നതെന്ന് ക്വിക്ക് ഹീല്‍ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗത്തിലെ സുരക്ഷ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്കെതിരായ തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനയുടെ കൂടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ കൂട്ടായ്മയാണ് ഇവരുടേത്.
2019 മുതല്‍ ഓപ്പറേഷന് സൈഡ്കോപ്പിയുടെ സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതാണ്. ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നതിനായി ഫിഷിംഗ് ഇമെയിലുകളില്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫയലുകളുടെ പേരുകളും ഇമെയില്‍ വിലാസങ്ങളുമെല്ലാമാണ് ഉപയോഗിക്കുന്നത്. പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഇക്കൂട്ടര്‍ പ്രത്യേകമായി ഫയലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ക്വിക്ക് ഹീലിലെ സൈബര്‍ വിദഗ്ധര്‍ പറയുന്നു.
ഓരോ തവണയും ഹാക്കര്‍മാര്‍ മാല്‍വെയറുകളുടെ അപ്ഡേറ്റ് ചെയ്ത വെര്‍ഷനാകും ഉപയോഗിക്കുന്നത്. സൈബര്‍ വിദഗ്ധര്‍ കണ്ടെത്താന്‍ ഇടയുള്ളതിനാല്‍ മാല്‍വെയറുകള്‍ വ്യത്യസ്ത വേരിയന്റുകള്‍ അപ്ഡേറ്റ് ചെയ്തും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പാകിസ്താന്റെയും ചൈനയുടേയും പങ്ക് വ്യക്തമാണെന്ന് ക്വിക്ക് ഹീല്‍ ഗവേഷകര്‍ പറയുന്നു. ഇതിനുള്ള കൃത്യമായ തെളിവുകളും ഇവര്‍ നല്‍കുന്നുണ്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ ഉണ്ടായതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധന ഉണ്ടായിരുന്നു. ഇന്ത്യയുടെ പൊതുവിതരണ രംഗത്തേക്ക് നുഴഞ്ഞു കയറാന്‍ ചൈന സൈബര്‍ നിരീക്ഷണം ശക്തമാക്കുന്നതായും ഇവര്‍ പറയുന്നു.
Comments