പൽഗാർ: കൊറോണയ്ക്ക് പിന്നാലെ ആശങ്ക ഉയർത്തി കോംഗോ വൈറസ്. മഹാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് കോംഗോ വൈറസ് പടരുന്നതായി ജില്ലാ ഭരണകൂടം മുന്നറിയുപ്പു നൽകിയത്. വെെറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ക്രിമിയൻ കോംഗോ ഹെമറാജിക് എന്നറിയപ്പെടുന്ന കോംഗോ വൈറസ് ടിക്കുകളിൽ (ചെള്ളുകൾ) നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇക്കാരണത്താൽ തന്നെ മൃഗസംരക്ഷകർ, കന്നുകാലികളെ വളർത്തുന്നവർ, ഇറച്ചി വിൽപ്പനക്കാർ തുടങ്ങിയവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കോംഗോ വൈറസിന് പ്രത്യേക ചികിത്സ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
കോംഗോ വൈറസ് ടിക്കുകൾ വഴി ഒരു മൃഗത്തിൽ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പകരുന്നു. തുടർന്ന് വൈറസ് ബാധിച്ച മൃഗവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുന്നതു വഴിയോ, മൃഗങ്ങളുടെ മാംസം കഴിക്കുന്നതിലൂടെയോ ഈ രോഗം മനുഷ്യരിലേക്കും പകരാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഗുജറാത്തിലെ ചില പ്രദേശങ്ങളിലാണ് ആദ്യം കോംഗോ വൈറസ് കണ്ടെത്തിയത്. ഇത് മഹാരാഷ്ടയിലെ അതിർത്തി പ്രദേശങ്ങളിലും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഡോ പ്രശാന്ത് ഡി കാംബ്ലെ പറഞ്ഞു. ഗുജറാത്തിലെ വൽസാദ് ജില്ലയോട് അടുത്തു കിടക്കുന്ന പ്രദേശമാണ് പാൽഘർ. ഇക്കാരണത്താൽ തന്നെ വൈറസ് പകടരാൻ സാധ്യതയേറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പനി, ശരീരവേദന, കഴുത്തുവേദന, പുറംവേദന, തലവേദന, ഛർദി, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് കോംഗോ വൈറസിന്റെ രോഗലക്ഷണങ്ങൾ. ചെള്ളുകടി ഒഴിവാക്കിയും ചെള്ളുകളെ നശിപ്പിച്ചും രോഗത്തെ പ്രതിരോധിക്കാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Comments