തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ ഇയാൾ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട രണ്ടാമത്തെ പരാതിയാണ് ഇത്.
സൈനികർ സ്ത്രീലമ്പടൻമാരും, ബലാത്സംഗം നടത്തുന്നവരും ആണെന്നാണ് വിജയ് പി നായർ വീഡിയോയിൽ പറയുന്നത്. അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. ഇയാൾ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ് മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയിരുന്നത്. ഇത് വിവാദമായപ്പോൾ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു.
വിജയ് പി നായരുടെ പരാതിയിൽ ഡബ്ബിംങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റ് ഉണ്ടാകില്ല. ശനിയാഴ്ചയാണ് കേസുകൾക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടർന്ന് വിജയ് പി.നായർ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ വനിതകൾ ഇയാൾക്കുനേരെ കരിഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾക്കുണ്ടായിരുന്ന പിഎച്ച്ഡി യോഗ്യത വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്
Comments