ചെന്നൈ : ഓരോ എട്ട് ആഴ്ചയിലും ഓരോ ക്ഷേത്രത്തിലും ട്രസ്റ്റികളുടെ പേരുകൾ, തൊഴിൽ, ഫോൺ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി . ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെൻറ് വകുപ്പിനാണ് ഇതിന്റെ ഉത്തരവാദിത്വം.
1965 ലെ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് 40 ഓളം ക്ഷേത്രങ്ങളിലും നിയമപരമായ അധികാരമില്ലാത്ത മറ്റ് 15 ക്ഷേത്രങ്ങളിലും സർക്കാർ ഇടപെടുന്നുണ്ടെന്ന് കാട്ടി ക്ഷേത്ര ആരാധക സൊസൈറ്റി പ്രസിഡന്റ് ടി ആർ രമേശ് കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.
ജസ്റ്റിസ് എം എം സുന്ദ്രേഷ്, ജസ്റ്റിസ് ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത് . വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി നൽകിയത് .എക്സിക്യൂട്ടീവ് ഓഫീസർമാർ 40 ലധികം ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും ഹർജിയിൽ പറയുന്നു.
നിയമപരമായി അനുവദനീയമായ ഉത്തരവുകളില്ലാതെയാണ് ഇവരെ നിയമിച്ചതെന്നും ഹർജിയിൽ പറയുന്നു . ക്ഷേത്രം പാരമ്പര്യമായി കൈകാര്യം ചെയ്യുന്ന ട്രസ്റ്റികൾക്ക് പ്രായോഗികമായി ക്ഷേത്രത്തിന്റെ ഭരണനിർവഹണത്തിൽ ഇടപെടാൻ കഴിയുന്നില്ല , ഭരണകൂടത്തിന്റെ മറവിൽ ‘എക്സിക്യൂട്ടീവ് ഓഫീസർമാരും എച്ച്ആർ, സിഇ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ക്ഷേത്രങ്ങളിലെ മതപരമായ കാര്യങ്ങളിൽ ഇടപെടുന്നു . ഇ.ഒ.മാരുടെ നിയമനം റദ്ദാക്കാനും ക്ഷേത്രങ്ങളുടെ ട്രസ്റ്റിമാർക്ക് ഭരണം കൈമാറാനും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ട്രസ്റ്റികളുടെ വിവരങ്ങൾ പ്രദർശിപ്പിക്കാൻ കോടതി നിർദേശിച്ചത്.
Comments