തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത് ഭയം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെറ്റ് ചെയ്യാത്തവർ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും എൻ.ഐ.എ വന്നത് താൻ പറഞ്ഞിട്ടാണെന്നും പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ലൈഫ് അന്വേഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികളെ എതിർക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. വിദേശ സംഭാവന സ്വീകരിച്ച കേസിൽ സിബിഐ അല്ലാതെ വേറാരാണ് അന്വേഷിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക് പോലും പറഞ്ഞിട്ടുള്ളതാണ്. വിദേശ സഹായം സ്വീകരിച്ച സമാനമായ കേസ് സിബിഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണ്. വിദേശ ധനസഹായത്തിന്റെ ചട്ടം ലംഘിച്ചതു കൊണ്ടാണ് സി.ബി.ഐക്ക് അന്വേഷിക്കേണ്ടി വന്നത്.
പാവപ്പെട്ട ജനങ്ങൾക്ക് വീടുവെക്കാനുള്ള പണം കമ്മീഷനടിച്ച സർക്കാർ അതിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ജനങ്ങളുടെ പണം ചെലവഴിക്കുന്നത് നാണംക്കെട്ട ഏർപ്പാടാണ്. അഴിമതി കേസിൽ രക്ഷപ്പെടാൻ ഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പിണറായി വിജയൻ സ്വന്തം പണം ഉപയോഗിച്ചാണ് ഹൈക്കോടതിയിൽ കേസ് നടത്തേണ്ടത്. അല്ലെങ്കിൽ എ.കെ.ജി സെന്ററിലെ പണം എടുത്ത് സി.ബി.ഐക്കെതിരെ കേസ് നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments