ചെന്നൈ : ഭീകരവാദം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയുടെ മൂന്ന് കേന്ദ്രങ്ങൾ കൂടി രാജ്യത്ത് ആരംഭിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം . അവയിലൊന്ന് ചെന്നൈയിലായിരിക്കും . കേരളത്തിലേതടക്കം ഭീകര പ്രവർത്തനങ്ങൾക്ക് അടിയന്തിര നടപടി സ്വീകരിക്കാനാണ് സ്ഥിരം കേന്ദ്രം ആരംഭിക്കുന്നത്.
സംസ്ഥാനങ്ങളിൽ ഉയർന്നുവരുന്ന ഏത് സാഹചര്യത്തിനും പെട്ടെന്ന് അന്വേഷണം ഉറപ്പാക്കാനും ഇതു കൊണ്ട് കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും യഥാസമയം ശേഖരിക്കുന്നതിനൊപ്പം ഭീകരതയുമായി ബന്ധപ്പെട്ട കേസുകളും ദേശീയ സുരക്ഷയുടെ മറ്റ് പ്രശ്നങ്ങളും അന്വേഷിക്കുന്നതിനുള്ള എൻഐഎയുടെ പരിധി ഇതോടെ വിപുലപ്പെടും.
ഉന്നത പൊലീസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 80 ഉദ്യോഗസ്ഥരുമായി എൻഐഎയ്ക്ക് ചെന്നൈയിൽ ഒരു പൂർണ്ണ ഓഫീസ് സജ്ജമാകുന്നുവെന്നാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണം മുതൽ, 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന പ്രശ്നങ്ങൾ, ജല്ലിക്കട്ട് (കാളപ്പോര്) നടത്താനുള്ള വിലക്ക് നീക്കം ചെയ്യണമെന്ന പ്രതിഷേധം തുടങ്ങിയവയിലെല്ലാം ഭീകര സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , എസ്ഡിപിഐ , ബാംഗ്ലൂർ ഉൾപ്പെടെയുള്ള ബോംബ് സ്ഫോടനങ്ങളിൽ ഉൾപ്പെട്ട മറ്റൊരു തീവ്രവാദ സംഘടനയായ അൽ ഉമ്മ എന്നിവയും സംസ്ഥാനത്ത് സജീവമാണ്.
ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , എസ്ഡിപിഐ എന്നിവ സിഎഎക്കെതിരെ എന്ന പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ, തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിഘടനവാദ ഘടകങ്ങൾ ഉൾപ്പെട്ട പത്തോളം കേസുകളും എൻ ഐ എ അന്വേഷിക്കുന്നുണ്ട്.
എൻഐഎയ്ക്ക് പൂർണ്ണമായ ഓഫീസ് ഇല്ലാത്ത ചെന്നൈയിൽ പരിമിതമായ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പല കേസുകളിലെയും അന്വേഷണം തടസ്സപ്പെട്ടു. അത് ഒഴിവാക്കാനാണ് പുതിയ തീരുമാനം
Comments