തിരുവനന്തപുരം: കാസർകോട് ജില്ലയിൽ കൊറോണ പ്രതിരോധത്തിനായി ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് സർക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സൃഷ്ടിക്കുന്ന തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താത്ക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തിരമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. സെപ്തംബർ മുതൽ ഡിസംബർ മാസം വരെ റേഷൻ കടകൾ മുഖേനയായിരിക്കും വിതരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരിക്കും ഇതിനാവശ്യമുള്ള തുക വിലയിരുത്തുക.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരണത്തിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയിൽ നിന്നും അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ മെമ്പർമാരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പാനലിനും മന്ത്രിസഭ അംഗീകാരം നൽകി. മുൻ ജില്ലാ സെക്ഷൻസ് ജഡ്ജിമാരായ കെ ശശിധരൻ നായർ, ഡി പ്രേമചന്ദ്രൻ, പി മുരളീധരൻ എന്നിവരാണ് പാനലിൽ ഉള്ളത്.
Comments