കൊച്ചി: ലൈഫ്മിഷൻ സി ബി ഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ കോടതിയിൽ സമർപ്പിച്ച എഫ് ഐ ആർ റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി കോടതി നാളെ പരിഗണിക്കും.
തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് അനിൽ അക്കര എം.എൽ.എയുടെ പരാതിയിലാണ് സി ബി ഐ ലൈഫ്മിഷനെതിരെ കേസെടുത്തത്. പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം കൈപ്പറ്റിയതും ഇതിലെ ഗൂഢാലോചനയും സിബിഐയുടെ അന്വേഷണത്തിന്റെ ഭാഗമാണ്.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ലൈഫ്മിഷൻ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ യു വി ജോസ് ഹർജി നൽകിയത്.
ഭവനരഹിതരായവർക്ക് പാർപ്പിടം നൽകാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണിടാക് സാൻ വെഞ്ചേഴ്സ് എന്നീ കമ്പനികൾ യുഎഇയിലെ റെഡ്ക്രസൻറിൽ നിന്നും പണം കൈപ്പറ്റിയതിൽ അപാകതയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമ പ്രകാരം വിലക്കുള്ളവയുടെ പട്ടികയിൽ വരുന്നതല്ല രണ്ട് കമ്പനികളും.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികൾക്ക് വിലക്കില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ പാടില്ല. അതിനാൽ തന്നെ അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല.
സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ ലൈഫ് മിഷൻ അഴിമതിയിലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സർക്കാരിലെ ഉന്നതരിലേയ്ക്ക് എത്തുന്നത് തടയുന്നതിനാണ് ലൈഫ് മിഷൻ കോടതിയെ സമിപിച്ചതെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Comments