അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ ആരോഗ്യപ്രവർത്തകരാണ് മൂന്നാം തവണയും സൗജന്യ കൊറോണ പരിശോധനയ്ക്കായി വീടുകൾ കയറി ഇറങ്ങുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ തുടർ പരിശോധന നടത്തി സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയിൽ ഇതുവരെ 95 ലക്ഷം പേർക്കാണ് കൊറോണ പരിശോധന നടത്തിയത്.
ദേശീയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ള പരിശോധനയ്ക്കു പുറമേയാണ് വീടുകളിൽ എത്തിയുള്ള പരിശോധന. രോഗികൾ,സമ്പർക്കത്തിൽ ഏർപ്പെട്ടവർ, തൊഴിലാളികൾ, പൊലീസ്, സൈനികർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, വയോധികർ, ഗർഭിണികൾ, പുരോഹിതർ എന്നിവർക്കും സൗജന്യമായാണ് കൊറോണ പരിശോധന നടത്തുന്നത്. ജൂണിലാണ് വീടുകൾ കയറിയുള്ള പരിശോധന ആരംഭിച്ചത്.ജൂലൈ അവസാന വാരത്തിൽ രണ്ടാം ഘട്ടവും സെപ്റ്റംബർ നാലാം വാരത്തിൽ മൂന്നാം ഘട്ടവും തുടങ്ങി.മുസഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, അൽവത്ബ, ഷഹാമ, സംഹ തുടങ്ങി നഗരത്തിനു വെളിയിൽ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. രാവിലെ 8ന് തുടങ്ങുന്ന പരിശോധന ചിലയിടങ്ങളിൽ രാത്രി 10 വരെ തുടരും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിശോധനാ വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കുംവരെ പരിശോധന തുടരാനാണ് തീരുമാനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Comments