ദോഹ: ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം ശരിവച്ച് ഖത്തറിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇന്നു ലഭിച്ചത് അതിശക്തമായ മഴ. മഴയ്ക്ക് അകമ്പടിയായി ശക്തമായ ഇടിമിന്നലും ഉണ്ടായി. പല സ്ഥലങ്ങളിലും വ്യാപകമായി ആലിപ്പഴം പൊഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1(വ്യാഴം) വരെ ഒറ്റപ്പെട്ട മഴ പെയ്തേക്കാമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഖത്തറില്‍ ശൈത്യകാലത്തിനു മുന്നോടിയായി മഴ ലഭിക്കുന്ന അല്‍ വാസ്മി സീസന്റെ തുടക്കമാണിത്. ഒക്ടോബര്‍ മധ്യം വരെയാണ് സാധാരണയായി അല്‍ വാസ്മി സീസൻ നീളുക. ഈ സമയത്ത് പ്രാദേശികമായി മഴമേഘങ്ങള്‍ രൂപം കൊള്ളുകയും പല ദിവസങ്ങളിലും നേരിയ ചാറ്റല്‍ മഴ പൊഴിയുകയും പതിവാണ്.
മഴ മൂലം വടക്കന്‍ നഗരസഭകളിലെ റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. ആലിപ്പഴം വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പലരും മൊബൈലുകളില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും നാളെയും സാധ്യതയുള്ളതിനാല്‍ ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും അക്വാപ്ലെയ്നിങ് മൂലം വാഹനങ്ങള്‍ അപകടത്തില്പെടാമെന്നതിനാല് ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പുണ്ട്. ഇടിമിന്നലുള്ള സമയത്ത് ഉയര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍ എന്നിവയ്ക്കു സമീപം നില്‍ക്കരുതെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഖത്തറിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലൊന്നും ഇതുവരെ മഴ ലഭിച്ചിട്ടില്ല.
Comments